പ്രൈമിൽ ഗോൾഡ് കണ്ട് ആസ്വദിച്ച ശേഷം ജിജ്ഞാസാഭരിതമായ എന്റെ മനസ്സ് പുത്രനോട് മന്ത്രിച്ചു …”മാപ്പ് …മാപ്പ് …മാപ്പ് “
“രണ്ട് മാപ്പ് മതിയടെയ് “…കൂടെയിരുന്നു കണ്ട ഭാര്യ.
പൊതുവെ കണ്ട അഭിപ്രായങ്ങളിലൊക്കെ കണ്ട പടം ഇപ്പോ മോശം ആവും ഇപ്പോ മോശം ആവും എന്നും പറഞ്ഞു കണ്ടു ഒടുവിൽ ഏകദേശം മുക്കാൽ ഭാഗമായപ്പോൾ നമ്മുടെ തന്നെയൊക്കേ ഏകദേശം തരംഗദൈർഖ്യമുള്ള ഒന്ന് രണ്ടു പേരോട് ചോദിച്ചപ്പോ അവർക്കും സമാനാഭിപ്രായം. (no innuendos intended) . ഈ ഡയറക്ർമാർ ഒക്കെ പറയുന്നതിലും കാര്യമുണ്ട് എന്ന് അവരിൽ ചിലരൊക്കെ പറഞ്ഞു തുടങ്ങിയപ്പോൾ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്‌തെന്ന് ഇവിടെ അറിയിച്ചു കൊള്ളട്ടെ…
പണ്ട് മറ്റേ പുള്ളി പുഴവെള്ളത്തിൽ ചാരം കലക്കുന്നതു ഒന്ന് കണ്ടു കളയാം എന്ന് പറഞ്ഞത് പോലെ ഇത്രേം പോരായ്മകൾ നിറഞ്ഞ പടത്തിൽ എന്തേലും ഗോൾഡ് ഉണ്ടോ എന്ന് തപ്പിക്കളയാം എന്ന ചിന്തയോടെയാണ് പടം കാണാൻ തീരുമാനിച്ചത്. അപ്പൊ പറഞ്ഞ പോലെ ദിപ്പോ മോശമാവും ദിപ്പോ മോശമാവും എന്ന് ഓർത്തോർത്തു ക്ളൈമാക്സ് എത്തി. ദോഷം പറയരുതല്ലോ മോശം ആവും എന്ന് പ്രതീക്ഷിച്ച ക്ളൈമാക്‌സും എനിക്ക് അത്ര മോശമായി തോന്നിയില്ല.
നേരം പോലെ serendipity തന്നെ ഇവിടെയും പുത്രൻ വിഷയമാക്കിയിരിക്കുന്നത്. നേരം തമിഴ് നാട്ടിൽ നടക്കുന്നത് കൊണ്ടാണോ അതിലെ പല കാരിക്കേച്ചർ സ്വഭാവമുള്ള കഥാപാത്രങ്ങളെയും മലയാളികളായ നമ്മൾ സ്വീകരിച്ചത് ? നേരം കേരളത്തിലായിരുന്നെങ്കിൽ സംഭവങ്ങളും കഥാപാത്രങ്ങളും പൂർണമായി യുക്തിയിലൂന്നിയിരിക്കണം എന്ന് നമ്മൾ വാശിപിടിക്കുമായിരുന്നോ ? ഏയ് .. നമ്പ്യാരെയും പാവനായിയെയും ഒക്കെ സ്വീകരിച്ചവരാണല്ലോ നമ്മൾ . അവിടെ ഇത് പോലെ പെട്ടിയിയും കൊണ്ടാണോ പ്രൊഫെഷണൽ കില്ലർ വരുന്നതെന്ന് ആരും ചോദിച്ചില്ലല്ലോ… ചിലപ്പോ അന്ന് ചോദിച്ചു കാണും. അന്ദാസ് അപ്‌നാ അപ്‌നാ കണ്ടാസ്വദിച്ച ഞാൻ ഗോൾഡ് കണ്ടാസ്വദിക്കാതിരിക്കാനുള്ള സാധ്യതയും കുറവാണ് എന്നതും ഒരു സത്യമാണ്. ടെനട് കണ്ടു നോളന്റടത്തു ആരും ലോജിക് ചോദിച്ചു പോയതായി കണ്ടില്ല. ഇനി അഥവാ മെമെന്റോയും പ്രെസ്റ്റിജ്ഉം ബാറ്റ്മാൻ ട്രിലോജിയും ഒക്കെ ചെയ്‌തു ടെനെട്ടും ഇൻസെപ്‌ഷനും പോലുള്ള ഹൈ കൺസപ്റ്റ് പടങ്ങൾ ഒക്കെ ചെയ്യാനുള്ള അവകാശം നോളൻ നേടിയെടുത്തെങ്കിൽ ഈ കൊച്ചു കേരളത്തിൽ നേരവും പ്രേമവും എടുത്ത പുത്രന് ഗോൾഡുമെടുക്കാം.
നോളനേയും പുത്രനേയും താരതമ്യം ചെയരുതെന്നാണെങ്കിൽ ഡമ്പ് ആൻഡ് ഡമ്പർ തൊട്ടു ഇങ്ങോട്ടുള്ളതും അതിനു മുന്നെയുള്ളതുമായ സകല നോ ബ്രെയിനർ കോമഡികളെയും ഇവിടെ തള്ളിപറയേണ്ടിവരും. ഒരു diluted, no blood – no gore take, on the lines of vintage Guy Ritchie or Tarantino themes പോലെ തോന്നി ഗോൾഡ്. ലോക്ക് സ്റ്റോക്ക് – ട്രൂ റൊമാൻസ് – പൾപ് ഫിക്ഷൻ… chance… serendipity…ഒക്കെ മുന്നോട്ടു കൊണ്ട് പോകുന്ന കഥകൾ.
ആദ്യത്തെ കുറച്ച് സീനുകളിൽ വണ്ടി ഹാൻഡ്ബ്രേക്ക് ഇടാത്തതാണോ അതോ തല കറങ്ങുന്നതാണോ എന്ന ഒരു ചെറിയ ആശയകുഴപ്പം ഉണ്ടായതോഴിച് മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടായതുമില്ല. താദാത്മ്യം പ്രാപിച്ചതാവാം.ആവാം.
കണ്ട അഭിപ്രായങ്ങൾ കാരണമായിരിക്കാം ജോഷി പോലീസുകാർ വീട്ടിലെത്തുന്ന മുന്നേ ആദ്യമെടുത്ത സ്പീക്കർ തിരിച്ചു വെക്കാൻ വ്യഗ്രതപ്പെടുന്ന രംഗം പൂർണമായി ആസ്വദിക്കുന്നതിൽ നിന്ന് എന്നെ പിന്നോട്ട് വലിക്കുന്നത് പോലെ ഒരു തോന്നൽ ഉണ്ടായിരിന്നു. തീരെ നിസ്സാരമായ സംഭവങ്ങളിൽ നിന്ന് drama അല്ലെങ്കിൽ ഉദ്വോഗം ജനിപ്പിക്കാൻ ഉള്ള പുത്രന്റെ കഴിവാണ് അവിടെ ഞാൻ കണ്ടതും അറിയാതെ ആസ്വദിച്ചതും. വീട്ടുകാർ കേറി വരുമ്പോ പുസ്തകം ഒളിപ്പിക്കുന്നതും ചാനൽ മാറ്റുന്നതും ഒരു പക്ഷെ ഓർമ്മ വന്നതുകൊണ്ടായിരിക്കാം.
സിനിമ മൊത്തത്തിൽ നിലനിൽക്കുന്നതും പുത്രന്റെ ഈ കഴിവിൽ തന്നെയാണ്. അത് കൊണ്ട് തന്നെ ഈ സിനിമക്ക് ലഭിച്ച പ്രതികരണങ്ങൾ ഒരു ഫിലിംമേക്കർ എന്ന നിലയിൽ പുള്ളിയുടെ കഴിവുകൾക്ക് ഒരു അളവുകോലേ അല്ല.
തന്നെ തന്നെ പാട്ടിൽ ശ്രെദ്ധിച്ചത് വളരെ സാധരണമായ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ആകർഷകമായ വേഷങ്ങളും ചുവടുകളുമാണ്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ ചിത്രീകരിച്ച ഒരു ഓടിടി ലക്ഷ്യം വെച്ച ഒരു ചിത്രം പോലെയും തോന്നി. പിഴവുകൾ ഇല്ലാ എന്നല്ല. റോഷാക്കിൽ കണ്ട ഗൗരവക്കാരൻ ജഗദിഷ് തുടക്കത്തിൽ ഗോൾഡിൽ ഇരുന്ന് പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നത് കണ്ടപ്പോൾ അല്പം അരോചകമായി തോന്നിയിരുന്നു. കൃത്യമായി പറയാൻ പറ്റാത്ത എന്തോ ഒരു കുഴപ്പം മല്ലിക സുകുമാരന്റെ കഥാപാത്രം പോലീസുകാർക്ക് ചായയും ഉപ്പേരിയും വടയും കൊടുക്കുന്ന രംഗങ്ങളിലെ സംഭാഷണങ്ങളിൽ തോന്നി. പക്ഷെ പ്രിത്വിരാജിന് പുട്ടും കടലയും കൊടുക്കുന്ന സീനിലോ ട്രെഷറിനെ കുറിച്ച് ഉപദേശിക്കുന്ന സീനിലോ അത് തോന്നിയതുമില്ല. ഇതേ കുഴപ്പം ശാന്തി കൃഷ്ണയുടെ സീനുകളിലും തോന്നിയിരുന്നു. ലാലു അലെക്സിന്റെയോ ഷമ്മി തിലകന്റെയോ ചെമ്പന്റെയോ ബാബുരാജിന്റെയോ സുധീഷിന്റെയോ പ്രേംകുമാറിന്റെയോ സുരേഷ് കൃഷ്ണയുടെയോ സൈജു കുറിപ്പിന്റെയോ ഷറഫുദ്ദിന്റെയോ എന്തിന് അജ്മലിന്റെയോ റോഷന്റേയോ പുത്രന്റെയോ സീനുകളിൽ പോലും ഈ പറഞ്ഞ കുഴപ്പം തോന്നിയില്ല. ഇപ്പോ ഏകദേശം പടം മൊത്തം ആയില്ലേ ? ഏറ്റവും ചിരിച്ചത് വിനയ് ഫോർട്ടിന്റെ ഫോൺ വാങ്ങലിനു തന്നെ.
പടം കണ്ടു ഇഷ്ടപെട്ടില്ലെന്നും ഇതെന്ത് കോപ്പെന്നുമൊക്കെ പറഞ്ഞ പോലെ ഇതും ഒരു അഭിപ്രായം മാത്രമായി കണ്ടാൽ മതി. ഭരണഘടന മാറ്റി എഴുതിയത് ഒന്നുമല്ലലോ.
All said and done and watched,
Gold certainly didn’t deserve the backlash it received and the fact remains that Alphone Puthren was, is and will remain the original disruptor in the Malayalam film industry.