ഇന്റർ സിറ്റി എക്സ്പ്രസ്സ് ആയിരുന്നു എഞ്ചിനീയറിംഗ് കാലയളവിൽ തിരുവനന്തപുരം – ആലപ്പുഴ യാത്രകളിൽ പ്രധാന ആശ്രയം .ഓർമ്മയിൽ ഉള്ള രണ്ടു ഇന്റെർസിറ്റി യാത്രകളിൽ ഒരെണ്ണം എന്നെ ഭക്തിയുടെ അന്നു വരെ അനുഭവിക്കാത്ത ഒരു തലത്തിൽ എത്തിച്ചു .ഒരു ഞായറാഴ്ച ആയിരുന്നു അത് .ബാഗും എടുത്തു ഞാൻ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയ്നിൽ കയറി.സീറ്റ് കിട്ടിയില്ലെങ്കിലും നിൽക്കാൻ സ്ഥലം ഉണ്ടായിരുന്നു .പൊതുവേ കാണുന്ന തിരക്ക് അന്ന് ഇല്ലായിരുന്നു എന്ന വസ്തുത അപ്പോൾ എന്റെ ശ്രദ്ദയിൽ പെട്ടില്ല.അമ്പലപ്പുഴ കഴിഞ്ഞപ്പോഴും ട്രെയിൻ ഒരു അവധി ദിനത്തിൻറെ അലസതയോടെയാണ് മുന്നോട്ടു നീങ്ങിയത് .ഹരിപ്പാട് എത്തിയപ്പോൾ കഥ മാറി.രണ്ടു വശത്ത് നിന്നും സ്ത്രീകളുടെ ഒരു പട ഇരച്ചു കയറി ,മധ്യവയസ്കകളും വൃദ്ധകളും .എല്ലാവരുടെയും കൈകളിൽ ഒരു സഞ്ചിയും തലയിൽ കൊതുമ്പും , വിറകുകളും .കോറിഡോറിൽ നിന്നിരുന്ന ഞാൻ ഡോറിനു അടുത്ത് എത്തി .പിന്നീടു അങ്ങോട്ട് പൊതുവെ നിർത്താത്ത ലോക്കൽ സ്റ്റേഷനുകളിൽ പോലും നിർത്തി ഇത് തന്നെ ആവർത്തിച്ചു ആണ് ട്രെയിൻ നീങ്ങിയത്.ട്രെയിൻ കൊല്ലം കഴിഞ്ഞുള്ള ഏതോ ഒരു സ്റ്റേഷൻ എത്തിയപ്പോഴേക്കും ഞാൻ ഡോറിന്റെ വക്കിൽ എത്തിയിരുന്നു .ടി വി യിലോ പത്ര തിലോ ന്യൂസ് കണ്ടിരുന്നെങ്കിൽ ഈ അബദ്ധം പറ്റില്ലായിരുന്നു എന്നു ആലോചിച്ചു നിന്നിരുന്ന എന്റെ മുന്നിൽ പെട്ടന്ന് ഒരു വൃദ്ധ പ്രത്യക്ഷപെട്ടു .അവർ ഒട്ടും അമാന്തിക്കാതെ എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിക്കാൻ തുടങ്ങി .ഇവിടെ നിൽക്കാൻ സ്ഥലം ഇല്ല അമ്മച്ചി എന്ന് ഞാൻ വിളിച്ചു പറഞ്ഞപ്പോൾ ഇന്നു സ്ത്രീകളുടെ ദിവസം ആണെന്ന് നിനക്ക് അറിഞ്ഞു കുടെടാ എന്ന് അവർ അലറി .അവരുടെ കൂടെ ഉണ്ടായിരുന്ന ഒരു ചേട്ടൻ , മകൻ ആയിരിക്കണം അരയിൽ ഇരുന്ന കുട്ടിയെ അടുത്ത് നിന്ന ഭാര്യയുടെ കയ്യിൽ കൊടുത്ത് , ആാഹ അത്രക്കായോ എന്ന് ചോദിച്ച അടുത്ത നിമിഷം ഞാൻ പ്ലാട്ഫോർമിലേക്ക് അഞ്ജു ബോബ്ബി ജോർജിനെ മനസ്സിൽ ധ്യാനിച്ച് ചാടി.
വൃദ്ധ എങ്ങനെയോ ആ കമ്പാർട്ട്മെന്റിൽ കയറി പറ്റി .ഇനി അവിടെ കയറാൻ പറ്റില്ല .എന്ത് ചെയ്യും എന്ന് ഞെട്ടി നിന്ന എന്നോട് വിൻഡോ സീറ്റിൽ എല്ലാം കണ്ടു ഇരുന്ന മറ്റൊരു ചേട്ടൻ, നിനക്ക് അകത്തു തന്നെ നിന്നാ പോരാരുന്നോ? തനിക്ക് അവിടെ ഇരുന്ന് പറഞ്ഞാ മതി തടി എന്റെയാണ് എന്ന് പറഞ്ഞു ഞാൻ മുകളിലെ റാക്കിൽ ഇരുന്ന ബാഗ് ആറ്റുകാൽ അമ്മക്ക് സമർപ്പിച് അടുത്ത കമ്പാർട്ട്മെന്റിലെക്ക് ഓടി .അപ്പോഴേക്കും ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു .മുന്നോട്ടു ആണോ പിന്നോട്ട് ആണോ ഓടിയതെന്ന് കൃത്യമായി ഒർമയിലെങ്കിലും ആദ്യം എത്തിയ ബോഗികൾ എല്ലാം അടുക്കാൻ പറ്റാത്ത തിരക്കായിരുന്നു .ഒടുവിൽ ബാഗും കൊണ്ട് ട്രെയിൻ തിരുവനന്തപുരത്തേക്ക് പോകും എന്ന ഘട്ടം എത്തിയപ്പോൾ ഞാൻ രണ്ടും കല്പിച്ചു അടുത്ത കമ്പാർട്ട് മെന്റിൽ വലിഞ്ഞു കയറി .ആദ്യത്തെ പടിയിൽ ആണ് ഞാൻ നിന്നത് .പുറം തിരിഞ്ഞു രണ്ടു വശത്തെയും കമ്പികളിൽ മുറകെ പിടിച്ചു നിന്ന എന്റെ പിന്നിൽ നിന്നും പെട്ടന്ന് ഒരു സ്ത്രീ ശബ്ദം , ദേവി ആയിട്ടാണ് ഈ കൊച്ചനെ ഇവിടെ എത്തിച്ചത് , അല്ലെങ്കിൽ നമ്മൾ താഴെ പോയേനെ …തിരിഞ്ഞു നോക്കിയപ്പോൾ രണ്ടു പടുവൃദ്ധകൾ…ഡാന്റെ Divine Comedy കൊണ്ട് ഉദ്ദേശിച്ചത് എന്താണെന്നു ആ നിമിഷം എനിക്ക് മനസിലായി .
That was my first tryst with a mob and it taught me two valuable lessons .Never take the train to Thiruvanthapuram on Aatukal Pongala eve and to never try and reason with a mob,especially one driven by frenzies political or religious.