Spoilers !!!
നിങ്ങളിൽ തെറി പറയാത്തവർ കല്ലെറിയട്ടെ. ഇനി ആരെ എറിയണം എന്നാണെങ്കിൽ അത് വിനോയ് തോമസിനെ തന്നെ. കളിഗെമിനാറിലെ കുറ്റവാളികളിലെ തെറികൾ എല്ലാം ഏതാണ്ട് അത് പോലെ തന്നെ സിനിമയിലേക്ക് പകർത്തിയിട്ടുണ്ട് ലിജോയും ഹരീഷും. കഥയിലില്ലാത്തതും സിനിമയിൽ ലിജോയും ഹരീഷും കൂട്ടിച്ചേർത്തതും ഫാന്റസി – സൈ -ഫൈ എലെമെന്റ്സ് മാത്രമാണ്. കഥയിലെ പോലീസുകാർ തങ്ങൾ തേടി വന്ന കുറ്റവാളി ചെയ്ത കുറ്റകൃത്യങ്ങളെല്ലാം അവരുടെ കളിഗെമിനാറിലെ താമസത്തിനിടയ്ക്ക് ചെയ്യുന്നു. ഒടുവിൽ കൃത്യനിർവഹണത്തിന്റെ സമയം അടുക്കുമ്പോൾ അവർ വീണ്ടും പോലീസുകാർ ആവുകയും ചെയുന്നു. കഥയിൽ പെങ്ങടെ വീട്ടിൽ നടക്കുന്ന സംഭവങ്ങൾ സിനിമയിലെ പോലെ ഷാജീവൻ നിഷേധിക്കുന്നില്ല.കഥയിൽ പാലം കടക്കുമ്പോൾ നാട്ടുകാരുടെ സ്വഭാവം മാറുന്നുണ്ടെങ്കിലും ഇടയ്ക്കു കുർബാനക്ക് അച്ഛൻ വരുമ്പോൾ അവർ വീണ്ടും മാന്യന്മാരാവുന്നുണ്ട്. നിയമ വ്യവസ്ഥകളും മത വിശ്വാസങ്ങളും മനുഷ്യരുടെ അടിസ്ഥാന ചേതനകളെ എങ്ങനെ കൂച്ചു വിലങ്ങിട്ടു നിർത്തുന്നു എന്നും അവയുടെ അസ്സാന്നിധ്യത്തിൽ മനുഷ്യർ എങ്ങനെ പെരുമാറുന്നു എന്നൊക്കെയുള്ള പ്രേമേയങ്ങളും ആശയങ്ങളും സിനിമയിലും സാഹിത്യത്തിലും പുതിയതല്ല. സിനിമയിൽ ഫാന്റസി കടന്നു വരുമ്പോൾ കഥാപരിസരം വീണ്ടും സങ്കീർണമാവുന്നു. വിനോയ് തോമസ് ചിന്തിച്ചു നിർത്തിയടത്തു നിന്നാണ് ലിജോയും ഹരീഷും ചിന്തിച്ചു തുടങ്ങിയത്. അവര് ചിന്തിച്ചു നിർത്തിയടത്തു നിന്ന് ചിന്തിച്ചു തുടങ്ങാൻ പ്രേക്ഷകൻ നിര്ബന്ധിതൻ ആവുന്നു. ഇതാണ് യഥാർഥ ചുരുളി. “ലിറ്ററലീ”.
ബജറ്റ് പരിധികൾക്കുള്ളിലും ഭാവന കൊണ്ട് മാത്രം മികച്ച ഫാന്റസി രംഗങ്ങൾ സൃഷ്ടിക്കാം എന്ന് പദ്മരാജൻ പണ്ടേ തെളിയിച്ചതാണ്. ലിജോയും അതേ പാതയാണ് പിന്തുടരുന്നത്. അന്യഗ്രഹ ജീവികളും പറക്കും തളികകളും മോശമല്ലാത്ത രീതിയിൽ തന്നെ ലിജോ അവതരിപ്പിച്ചിട്ടുണ്ട്. ഹോളിവുഡിൽ പോലും മിക്കപ്പോഴും വലിയ കണ്ണും തലയും ഉള്ള രൂപത്തിന്റെ ടെംപ്ളേറ്റ് ഉപയോഗിക്കുമ്പോൾ അല്പം വത്യസ്തമായ ഒരു അവതരണം ഇവിടെ കാണാൻ സാധിച്ചു. പശ്ചാത്തല സംഗീതവും ഇവിടെ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. ക്ളൈമാക്സിൽ ചന്ദ്രൻ വന്നതും വണ്ടി പറന്നതും കണ്ടപ്പോൾ പക്ഷെ E.T ആണ് ഓർമ വന്നത്. ഒരു പക്ഷെ ഇന്നും എല്ലാവർക്കും വിഷ്വൽ റഫറൻസ് E.T യും Close Encountersഉം തന്നെ ആയിരിക്കാം ഈ പ്രമേയത്തെ സമീപിക്കുമ്പോൾ. ഈ മാ യൗയിൽ ഫാന്റസി അല്ലെങ്കിൽ കാല്പനികത സൗമ്യമായി കടന്നു വരുമ്പോൾ ജെല്ലിക്കെട്ടിലും ചുരുളിയിലും
ക്രിയേറ്റിവിറ്റിയുടെ ഒരു ഉന്മാദാവസ്ഥയിൽ നിന്ന് ചുരുളിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ നീയൊക്കെ വേണേ കണ്ടു മനസിലാക്ക് @*#%%>> ളെ എന്ന് പ്രേക്ഷകരോട് ആക്രോശിക്കുന്ന ലിജോയെ ആണ് എനിക്ക് കാണാൻ സാധിക്കുന്നത്.
കമേഴ്ഷ്യൽ സിനിമയുടെ ടാഗ് ഉള്ള ഒരു സംവിധായകൻ ഇങ്ങനെ ഒരു high concept സിനിമ പൊതുപ്രേക്ഷകസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുമ്പോൾ സ്വാഭാവികമായും ഒരു പറ്റം പ്രേക്ഷകർ എലിയനെറ്റ്‌ഡ് ആയേക്കാം. ഒരു സാധാരണ സിനിമ പോലെ മുന്നോട്ട് പോകുന്ന ജെല്ലിക്കെട്ടിന്റെ സ്വഭാവം വളരെ പെട്ടന്നാണ് ക്ളൈമാക്സില് മാറുന്നത്. ചുരുളിയിൽ തുടക്കം മുതൽ ഒരു നിഗൂഢതയും ഫാന്റസിയും നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും ക്ളൈമാക്സിൽ വീണ്ടും വിഷ്വൽസിന്റെ സ്വഭാവം മാറുന്നു. റിപ്പിൾ എഫക്റ്റും പിന്നെ ലൈറ്റ് സോഴ്‌സും ഇരുട്ടിൽ നടന്നു നീങ്ങുന്ന രൂപങ്ങളും ഒക്കെ സൃഷ്ടിക്കുന്ന subtle ആയ അന്തരീക്ഷത്തിന് വിപരീതമായി ജീപ്പ് ചന്ദ്രനിലേക്ക് പറക്കുമ്പോൾ പക്ഷെ മറ്റൊരു സിനിമ പോലെ തോന്നിപ്പിക്കുന്നു. ചുരുളിയുടെ നടുവിലേക്ക് കറങ്ങിയെത്തുന്ന പ്രകാശ ബിന്ദുക്കളും (ജീപ്പ്?) നടുവിലെ പ്രകാശ വിസ്ഫോടനവും കൊണ്ട് നിർത്തിയിരുന്നേൽ മുൻപ് പറഞ്ഞ നിഗൂഢത നിലനിന്നേനെ. ലിജോ നോ പ്ലാൻസ് ടു ചേഞ്ച് എന്ന് പറയുന്നത് മനസിലാക്കാം പക്ഷെ സിനിമാ പോലൊരു മാധ്യമത്തിൽ പ്രവൃത്തിച്ചുകൊണ്ടു വിമർശനം ഉയരുമ്പോൾ നോ പ്ലാൻസ് ട്ടു ഇമ്പ്രെസ്സ് എന്ന് പറയുന്നതിന്റെ ലോജിക് ഏകദേശം ചുരുളിയുടെ ക്ളൈമാക്സ് പോലെയാണ്. വ്യക്തിപരമായി ലിജോയുടെ ഇഷ്ടപെട്ട സിനിമകൾ അങ്കമാലിയും ഈ മാ യൗവും സിറ്റി ഓഫ് ഗോഡും പിന്നെ ഇപ്പോൾ ചുരുളിയുമാണ്.
PS : For a second I thought Joju was breaking the fourth wall here almost,he wasn’t really looking at the camera really but definitely he lost focus there for a split second.